
മലപ്പുറം: വിവാഹനിശ്ചയത്തിന് പിന്നാലെ പതിനെട്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം ആമയൂരിൽ ഷൈമ സിനിവർ എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തും. കാമുകനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരുന്നതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ഷൈമയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ആൺസുഹൃത്തായ പത്തൊൻപതുകാരനെ വിവാഹം കഴിക്കാനായിരുന്നു യുവതിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടി. ഇതേത്തുടർന്നാണ് ഷൈമ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.











